മതി, മിണ്ടരുത്’; യുപിയില്‍ കുട്ടി മരിച്ച അമ്മയോട് ആക്രോശിച്ച് ഡിവിഷനൽ മജിസ്ട്രേറ്റ് -വിഡിയോ

മോദിനഗർ∙ ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർഥിയായ കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മയ്ക്കുനേരെ വിരൽ ചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ്. ‘മതി മിണ്ടരുത്’ എന്നു പറഞ്ഞുകൊണ്ടാണ് കുട്ടിയുടെ അമ്മയെ ഉദ്യോഗസ്ഥ ശകാരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 
ബുധനാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനിടെയാണ് പത്തു വയസ്സുകാരനായ അനുരാഗ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തോന്നിയപ്പോൾ വിൻഡോയിൽ തലചായ്ച്ചു കിടക്കുകയായിരുന്നു. ആ സമയത്ത് ഡ്രൈവർ ബസ് പെട്ടെന്ന് തിരിക്കുകയും കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. ബസ് ഡ്രൈവറേയും ജീവനക്കാരനേയും അറസ്റ്റ് ചെയ്തു. എന്നാൽ സ്കൂളിനെതിരെ നടപടി എടുത്തില്ല.
ഇതെത്തുടർന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും പ്രതിഷേധം നടത്തിയത്. 

സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ശുഭാംഗി ശുക്ലയാണ് അനുരാഗിന്റെ അമ്മ നേഹ ഭരദ്വാജിനെ ശകാരിച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് സ്കൂൾ ബസ് സർവീസ് നടത്തിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടി.  

Post a Comment

0 Comments