തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എഎപിക്കും ട്വന്റി20ക്കും ഒറ്റ സ്ഥാനാർഥി: സാബു ജേക്കബ്

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20യും ആംആദ്മിയും ഒരുമിക്കും. രണ്ടു പാർട്ടിക്കും ഒറ്റ സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക എന്ന് ട്വന്റി20 ചെയർമാൻ സാബു ജേക്കബ് വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ചർച്ച നടത്തി. തുടർന്നും സഹകരിച്ചു പോകണോ എന്ന തരത്തിലുള്ള ചർച്ച ഉണ്ടായിട്ടില്ല. ‌‌അത് ഉന്നതതലത്തിൽ ചർച്ച വേണ്ട വിഷയമാണെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.

തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി20 മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 10.18% വോട്ടു നേടിയാണ് ട്വന്റി20 നാലാം സ്ഥാനത്തായത്. പി.ടി.തോമസ് അന്തരിച്ച ഒഴിവിൽ ആറു മാസത്തിനകം ഇവിടെ പുതിയ എംഎൽഎ വരേണ്ടതിനാൽ അടുത്ത മാസം തന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. പി.ടി.തോമസ് 14,329 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോൾ, എൽഡിഎഫിന് 33.32 %, എൻഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത്.

പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആംആദ്മിയുണ്ടാക്കിയ നേട്ടം കേരളത്തിൽ ഒരു വിഭാഗം പ്രതീക്ഷയോടെയാണ് കാണുന്നത്. മികച്ച ഒരു നേതൃത്വം വന്നാൽ കേരളത്തിൽ നിർണായക ശക്തിയാകാൻ ആംആദ്മിക്കു സാധിക്കും എന്നാണ് വിലയിരുത്തൽ. ട്വന്റി20 ക്ക് ഒപ്പം ചേർന്നു മൽസരിക്കുന്ന സാഹചര്യമുണ്ടായാൽ തൃക്കാക്കര മണ്ഡലത്തിൽ മികച്ച ശതമാനം വോട്ടുറപ്പിക്കാൻ ആം ആദ്മിക്കു സാധിച്ചേക്കും. വോട്ടുനിലയിൽ ഫലത്തിൽ ഇത് ഇടതുമുന്നണിക്കാകും നേട്ടമാകുക.

കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഫലം തീരുമാനിക്കുന്നതിൽ നിർണായക ശക്തിയായത് ട്വന്റി 20 ആയിരുന്നു. എട്ടിടത്തു കന്നി മത്സരത്തിനിറങ്ങിയ ട്വന്റി 20ക്ക് ഒരിടത്തും ജയിക്കാനായില്ലെങ്കിലും ആറു മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തെത്തി.

കുന്നത്തുനാട്, കൊച്ചി, കോതമംഗലം, വൈപ്പിൻ മണ്ഡലങ്ങളിൽ നേടിയ വോട്ടുകൾ എൽഡിഎഫ് വിജയത്തിനു നേരിട്ടു തുണയായി. പെരുമ്പാവൂരിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും ട്വന്റി20 ക്കു സാധിച്ചു. യുഡിഎഫിനാണു ട്വന്റി20 യുടെ സാന്നിധ്യം കൂടുതൽ ദോഷം ചെയ്തതെങ്കിലും ചില മണ്ഡലങ്ങളിൽ എൻഡിഎ വോട്ടുകളും നേടിയെടുത്തിരുന്നു.

Post a Comment

0 Comments