ഐവിഎഫ്, വാടകഗര്‍ഭപാത്രം എല്ലാം പരാജയപ്പെട്ടു; ഗര്‍ഭിണിയാകാനുള്ള കഷ്ടപ്പാടുകള്‍ തുറന്നുപറഞ്ഞ് നടി അമൃത റാവു

തന്റെ സ്വകാര്യജീവിതം എപ്പോഴും മാധ്യമങ്ങളില്‍നിന്നും മറച്ചുവെക്കാന്‍ ഇഷ്ടപ്പെടുന്ന നടിയാണ് അമൃത റാവു. 2014-ല്‍ വിവാഹിതരായ അമൃത റാവുവും ഭര്‍ത്താവ് അന്‍മോളും തങ്ങള്‍ വിവാഹിതരായ കാര്യം പുറംലോകത്തെ അറിയിക്കുന്നത് 2016-ലാണ്. പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം മാധ്യമങ്ങളില്‍ നിന്നും മറച്ചുവെച്ച അമൃതയുടെയും ഭര്‍ത്താവ് അന്‍മോളിന്റെയും ജീവിതം ഒരു ബോളിവുഡ് സിനിമക്കു സമാനമാണ്. 2020-ലായിരുന്നു ആദ്യ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അപ്പോള്‍ അമൃത ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആരാധകരുമായി സംവദിക്കാനും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനും അമൃത സമയം കണ്ടെത്തുന്നു. കൂട്ടിന് ആര്‍ജെയായ ഭര്‍ത്താവ് അന്‍മോളുമുണ്ട്. കപ്പിള്‍ ഓഫ് തിങ്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നത്.


2020-ലെ ആദ്യ ലോക്ഡൗണ്‍ കാലത്താണ് അമൃത ഗര്‍ഭിണിയാകുന്നത്. വിവാഹശേഷം ഗര്‍ഭിണിയാകുന്നതുവരെയുള്ള കാലഘട്ടത്തിലെ അനുഭവങ്ങള്‍ മുന്‍പ് മറ്റൊരു വീഡിയയില്‍ അമൃത പങ്കുവെച്ചിരുന്നു. ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ ആകുലതകളായിരുന്നു അമൃത പങ്കുവെച്ചത്. അതിന്റെ തുടര്‍ച്ചയായി ഗര്‍ഭിണിയാകാനെടുത്ത തയ്യാറെടുപ്പുകളെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്.

അമൃതയുടെയും അന്‍മോളിന്റെയും വാക്കുകള്‍ ഇങ്ങനെ.'വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. 2016 മുതലാണെന്നു തോന്നുന്നു ചികിത്സകള്‍ ആരംഭിച്ചത്. ഏകദേശം മൂന്നുവര്‍ഷത്തോളം പലതരം ചികിത്സകളും മാര്‍ഗ്ഗങ്ങളും തേടി.

മുംബൈയിലെ പ്രഗല്‍ഭരായ പല ഗൈനക്കോളജിസ്റ്റുകളെയും കണ്ട് ചികിത്സിച്ചു, പക്ഷെ പ്രയോജനമുണ്ടായില്ല. പിന്നെ ഐ.യു.എഫ് എന്ന ചികിത്സാരീതി പരീക്ഷിച്ചു. അത് കുറച്ച് വേദനയും കഷ്ടപ്പാടുമൊക്കെ കുറവുള്ള ചികിത്സാരീതിയാണ്. എന്നാല്‍ അതും ഫലിച്ചില്ല. എന്നാല്‍ പിന്നെ ഐ.വി.എഫ് ആകട്ടെ എന്നു വിചാരിച്ചു. രണ്ട് പ്രാവശ്യം ഐ.വി.എഫ് കഴിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു. കുഞ്ഞ് ഇല്ലെങ്കിലും സാരമില്ല ഐ.വി.എഫ് വേണ്ടേ വേണ്ട. പക്ഷെ, അപ്പോഴും ഡോക്ടര്‍മാര്‍ അമൃതയുടെത് ആരോഗ്യമുള്ള ശരീരമാണ്, ഗര്‍ഭിണിയാകും എന്ന് എപ്പോഴും പറയുമായിരുന്നു.


പിന്നെ വാടകഗര്‍ഭപാത്രത്തെക്കുറിച്ചുള്ള ചിന്തയായി. അതിനായി ഒരു സ്ത്രീയുടെ അടുത്ത് പോയിരുന്നു. അവരെ കണ്ട് സംസാരിച്ചു. തനിക്ക് അവരുടെ മുഖം ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് അന്‍മോള്‍ പറയുന്നു. വാടകഗര്‍ഭധാരണത്തിന് കുറേയേറെ കടമ്പകളുണ്ട്. അതൊക്കെ മനസ്സിലാക്കിയിരുന്നു. അതിന് വേണ്ടിയുള്ള ജോലികളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. നമുക്ക് സാധ്യമായതെല്ലാം ചെയ്യണമെന്ന് വിചാരിച്ചാണ് ഇതിനും ഇറങ്ങിപ്പുറപ്പെട്ടത്.

Post a Comment

0 Comments